Indiavision Live | Malayalam News Channel

കാസനോവ: ആഘോഷ വൈകൃതങ്ങളുടെ കെട്ടുകാഴ്ച

പുതുവര്‍ഷത്തിലെ ആദ്യ മോഹന്‍ലാല്‍ ചിത്രം കാസനോവ ആരാധകരുടെയും അണിയറപ്രവര്‍ത്തകരുടെയും നാല് വര്‍ഷം നീണ്ട കാത്തിരിപ്പിന്റെ പിന്തുണയിലാണ് തിയറ്ററുകളിലെത്തിയത്. കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടിയതിനാല്‍ പ്രതീക്ഷയ്ക്ക് വ്യാപ്തി വര്‍ദ്ധിച്ചത് സ്വാഭാവികം.

വളര്‍ന്നുപടര്‍ന്ന പ്രതീക്ഷയ്ക്ക് മേല്‍ നിരാശ മൂടുമ്പോഴാണ് എന്തിനായിരുന്നു കാസനോവയുടെ പ്രണയമെന്ന ചോദ്യം ആസ്വാദകനും ആരാധകനും ഒരു പോലെ ഉയര്‍ത്തുന്നത്. ആദ്യദിനത്തില്‍ 202 തിയറ്ററുകളില്‍ നിന്ന് രണ്ടേ മുക്കാല്‍ കോടിയോളം ഇനീഷ്യല്‍ ഗ്രോസ് നേടിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. സാറ്റലൈറ്റ് അവകാശമുള്‍പ്പെടെ പരിഗണിച്ച് ഒരാഴ്ച കൊണ്ട് മുതല്‍മുടക്ക് തിരിച്ചുപിടിക്കാമെന്നും ഇവര്‍ പറയുന്നു.

കൊതിപ്പിക്കുന്ന ദൃശ്യപശ്ചാത്തലവും, സ്വപ്നബജറ്റും,ഒന്നാം നിര സാങ്കേതിക പ്രവര്‍ത്തകരും കൂടെയുണ്ടായിട്ടും മികച്ചൊരു പ്രമേയം തെരഞ്ഞെടുക്കുന്നതില്‍ സംവിധായകന് വീഴ്ചയുണ്ടായി.  ദുര്‍ബലമായ കഥാതന്തുവിനെ യുക്തിരാഹിത്യത്തില്‍ പൊതിഞ്ഞ് അനാകര്‍ഷകമായി കാഴ്ചവയ്ക്കുമ്പോള്‍ തിരക്കുകളില്‍ നിന്ന് തിയറ്ററുകളിലേക്ക് ആസ്വാദനം തേടിയെത്തുന്നവന് നേരെ പരിഹാസമുതിര്‍ക്കുകയാണ് ചിത്രം.

സാമ്പത്തികതലത്തില്‍ ഈ വാദങ്ങളെ പാതിയെങ്കിലും വിശ്വസിക്കാം. എന്നാല്‍ പണം മുടക്കി തിയറ്ററുകളിലെത്തുന്ന ആസ്വാദകരെ തൃപ്തിപ്പെടുത്തുക എന്ന പ്രാഥമിക ഉത്തരവാദിത്വത്തെ ഈ സാമ്പത്തിക ശാസ്ത്രം കൊണ്ട് മറികടക്കാനാകില്ല. ദുര്‍ബലമായ കഥാതന്തുവിനെ യുക്തിരാഹിത്യത്തില്‍ പൊതിഞ്ഞ് അനാകര്‍ഷകമായി കാഴ്ചവയ്ക്കുമ്പോള്‍ തിരക്കുകളില്‍ നിന്ന് തിയറ്ററുകളിലേക്ക് ആസ്വാദനം തേടിയെത്തുന്നവന് നേരെ പരിഹാസമുതിര്‍ക്കുകയാണ് ചിത്രം.

2011 ല്‍ ട്രാഫിക് എന്ന സിനിമയിലൂടെ മലയാളസിനിമയുടെ പുതിയ കാലത്തേക്കുള്ള യാത്രയ്ക്ക് ഗ്രീന്‍ സിഗ്നല്‍ ഒരുക്കിയവര്‍ തന്നെയാണ് കാസനോവ എന്ന പ്രമേയരഹിത ദൃശ്യാഘോഷത്തിന് പിന്നിലെന്ന ബോധ്യം കൂടിയാണ് നല്ല സിനിമയുടെ ഒപ്പമുള്ളവരെ തളര്‍ത്തുന്നത്. ദ്വയാര്‍ത്ഥഹാസ്യത്തില്‍ ദ്വയാര്‍ത്ഥ സംഭാഷങ്ങളിലേക്ക് കടക്കാന്‍ ധൈര്യപ്പെടുന്ന കാസനോവ സാമൂഹ്യമൂല്യങ്ങളുടെ മുഖത്തടിക്കുകയാണ് ചില ഘട്ടങ്ങളിലെങ്കിലും.

കൊതിപ്പിക്കുന്ന ദൃശ്യപശ്ചാത്തലവും, സ്വപ്നബജറ്റും,ഒന്നാം നിര സാങ്കേതിക പ്രവര്‍ത്തകരും കൂടെയുണ്ടായിട്ടും മികച്ചൊരു പ്രമേയം തെരഞ്ഞെടുക്കുന്നതില്‍ സംവിധായന് വീഴ്ചയുണ്ടായി.  ബോളിവുഡ്,കോളിവുഡ്,ടോളിവുഡ് സിനിമാമേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതമായ ചലച്ചിത്രഭൂപ്രദേശമാണ് മലയാളസിനിമയുടേത്.

വ്യാപക റീലിസാണെങ്ങില്‍ നൂറോളം വരുന്ന റിലീസിംഗ് തിയറ്ററുകളാണ് പ്രാഥമിക വരുമാനമേഖല.  ചാനല്‍ റൈറ്റ്‌സുകളില്‍ മൂന്നരക്കോടി പ്രതീക്ഷയുടെ അതിരാകുന്നു.ഓവര്‍സീസ് റൈറ്റ്‌സ്, മറ്റു സംസ്ഥാനങ്ങളിലെ റീലിസ് ഇവയെല്ലാം കൂടി പരിഗണിച്ചാല്‍ പോലും പത്ത് കോടിയില്‍ കവിഞ്ഞ മുതല്‍മുടക്കുള്ള ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നടുനിവര്‍ക്കാന്‍ പ്രയാസമാണ്. ഈ ബോധ്യം ഭൂരിപക്ഷം നിര്‍മ്മാതാക്കള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ഉള്ളതിനാലാണ് രണ്ട് കോടി മുതല്‍ അഞ്ച് കോടിവരെ മലയാളസിനിമയുടെ ബജറ്റ് ശരാശരിയാകുന്നത്. ചരിത്രപശ്ചാത്തലത്തിലുള്ള  ചിത്രങ്ങളും മള്‍ട്ടിസ്റ്റാര്‍ സിനിമകളും ഒരുക്കുമ്പോള്‍ അഞ്ച് കോടിക്ക് മുകളിലേക്ക് സ്വപ്നബജറ്റ് ഉണ്ടാകാറുണ്ട്.

നിര്‍മ്മാതാക്കളുടെ അവകാശവാദവും ചലച്ചിത്രമേഖലയില്‍ നിന്നുള്ള കണക്കുസൂചനകളും പരിഗണിച്ചാല്‍ പതിമൂന്ന് കോടിയാണ് കാസനോവയുടെ മുതല്‍ മുടക്ക്. ക്‌ളീന്‍ റൊമാന്റിക് എന്റര്‍ടെയിനര്‍ എന്ന നിലയില്‍ ആരാധകരെ വലിയൊരു പങ്ക് തൃപ്തിപ്പെടുത്താന്‍ ഈ വലിയ ചിത്രത്തിന് സാധിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കാം. വിദേശലൊക്കേഷനുകളുടെ മനോഹാരിതകള്‍ നിറഞ്ഞ ഫ്രെയിമുകളും ആഖ്യാനചടുലതയും ആഘോഷങ്ങളുടെ ഓളപ്പരപ്പിലേക്ക് ചെറുമാത്രയെങ്കിലും ആസ്വാദകനെ കൊണ്ടുപോകുന്നുണ്ട്. ആരാധകരിലെ എല്ലാ വിഭാഗത്തെയും സംതൃപ്തിപ്പെടുത്തില്ലെങ്കിലും. ആരാധകര്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രമെന്ന പരിഗണന കാസനോവയില്‍ ചാര്‍ത്താം.

ശരാശരി ചിത്രമായിരുന്നിട്ടും സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളില്‍ ഉള്‍പ്പെടെ കാസനോവ തലനാരിഴ കീറി വിമര്‍ശനവിധേയമാകുന്നത് മാനം മുട്ടെയുള്ള പ്രതീക്ഷയും സ്വപ്നബജറ്റുമായെത്തിയ ചിത്രം ശരാശരി ആസ്വാദനം സാധ്യമാക്കിയാല്‍ പോരാ എന്ന ചിന്തയില്‍ നിന്നുകൂടിയാണ്. തീര്‍ത്തും പാശ്ചാത്യമനസുള്ളയാളാണ് അഭിനവ കാസനോവ. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച ഇറ്റലിക്കാരാനായ രതിസാഹസികന്‍ ജിയോവാനി യാകോപോ കാസനോവയുടെ അഭിനവമുഖം. കാസനോവ എറ്റേണല്‍ സ്പ്രിംഗ്‌സ് എന്ന അന്താരാഷ്ട്ര പുഷ്പവാണിജ്യസ്ഥാപനത്തിന്റെ തലവവന്‍ ആഗോളമലയാളി കാസനോവ. പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായസാമ്രാജ്യം.പ്രണയത്തിന്റെ പറുദീസകളില്‍ സ്വന്തം ആസക്തികളെ മാത്രം തൃപ്തിപ്പെടുത്തി ജീവിക്കുന്നയാള്‍.

പ്രണയവും കാമവും നിറച്ച പുഷ്പങ്ങളാണ് കാസനോവയ്ക്ക് സ്ത്രീകള്‍.അന്യന്റെ ഭാര്യയോ,സഹോദരിയോ,കാമുകി ആരായാലും കാസനോവയുടെ പ്രണയചിന്തകളില്‍ ഭോഗവസ്തു മാത്രം. ഓരോ രാജ്യങ്ങളിലെയും യാത്രകള്‍ അവസാനിക്കുമ്പോല്‍ താല്‍ക്കാലികപ്രണയങ്ങള്‍ക്കും വിരാമം. താന്‍ പ്രണയിക്കുമ്പോള്‍ മറുകരയില്‍ നഷ്ടമാകുന്ന ജീവിതത്തെക്കുറിച്ചും വേദനകളെക്കുറിച്ചും ഇയാള്‍ ബോധവാനല്ല, ഹെലികോപ്ടറിലും, അത്യാഡംബരകാറുളിലും, അംബരചുംബികളായ സൗധങ്ങളിലും ജീവിതം ആഘോഷിക്കുന്ന കാസനോവയുടെ കാമുകിമാര്‍ വിവിധ ദേശക്കാരാണ്.

എന്നും പ്രണയിനികളില്‍ പൊതിഞ്ഞുനില്‍ക്കുന്ന പ്രണയദൈവം കാമുകിമാരെ ആകര്‍ഷണവലയത്തിലാക്കുന്നത് എങ്ങനെയെന്ന ചോദ്യം സിനിമ അവസാനിക്കുമ്പോഴും അവശേഷിക്കുന്നു. ആദ്യമായും അവസാനമായും ആത്മാര്‍ത്ഥമായി പ്രണയിച്ച് സമീറയെ ഇല്ലാതാക്കിയവരെ നേരിടാനുള്ള കാസനോവയുടെ ദൗത്യമാണ് ചിത്രം.അനാകര്‍ഷകവും ഹ്രസ്വവുമായ കഥാതന്തുവിനെ രണ്ടരമണിക്കൂറിലേക്ക് വലിച്ചുനീട്ടുമ്പോള്‍ സംഭവിക്കാവുന്ന പിഴവുകളാണ് പിന്നീട്.

ഇമോഷണല്‍ ത്രില്ലര്‍ എന്ന് അണിയറപ്രവര്‍ത്തകര്‍ അടിവരയിടുമ്പോഴും സ്വാഭാവിക പരിസരത്ത് നിന്ന് വളരെയകലെ നില്‍ക്കുന്ന കഥാമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും ആസ്വാദനത്തിനൊപ്പം വികാരങ്ങളെയും അകറ്റുന്നു. കാസനോവ-സമീരാ പ്രണയനിമിഷങ്ങള്‍ മാത്രമാണ് കാസനോവയിലെ ജീവനുള്ള രംഗങ്ങള്‍. വലിയ മുതല്‍മുടക്കിനോട്  പ്രമേയപരമായി നീതി പുലര്‍ത്താതിരിക്കുമ്പോഴും അവതരണത്തില്‍ മികവ് നിലനിര്‍ത്താന്‍ റോഷന്‍ ആന്‍ഡ്രൂസിന് കഴിഞ്ഞിട്ടുണ്ട്.

ദുബായും ബാങ്കോക്കും ഉള്‍പ്പെടെയുള്ള വിദേശലൊക്കേഷനുകളുടെ സൗന്ദര്യവും ചെയ്‌സിംഗ് രംഗങ്ങളും കയ്യൊതുക്കത്തോടെ അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ഛായാഗ്രാഹകന്‍ ജിം ഗണേഷ്. ധൂം സിനിമകളുടെ സംഘട്ടനരംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അലന്‍ അമീന്‍ ത്രസിപ്പിക്കുന്ന രീതിയില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മുഖം മൂടി തസ്‌കരസംഘത്തിന്റെ സാഹസികരംഗങ്ങളുള്‍പ്പെടെ ന്യൂ പോലീസ് സ്റ്റോറി, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, എന്നീ ഹോളിവുഡ് ഹിറ്റ് ചിത്രങ്ങളിലെ രംഗങ്ങളോട് അടുപ്പം പുലര്‍ത്തുന്നുണ്ട്. പെണ്ണുടലിന്റെ മറയില്ലാതെ ആഘോഷങ്ങളും ലഹരിജീവിതവും ആദ്യപകുതി പിന്നിട്ടും തുടരുമ്പോള്‍ സിനിമയ്‌ക്കൊപ്പം നീങ്ങാന്‍ കഥയുടെ രസച്ചരട് മാത്രമില്ലാത്ത നിരാശ ബാക്കിയാകുന്നുണ്ട്.

ദ്വയാര്‍ത്ഥ ഹാസ്യങ്ങള്‍ കുടുംബപ്രേക്ഷകരെ തിയറ്ററുകളില്‍ നിന്നകറ്റിയ സമീപകാല സൂപ്പര്‍താരചിത്രങ്ങളില്‍ കാസനോവയിലെത്തുമ്പോള്‍ ദ്വയാര്‍ത്ഥസംഭാഷങ്ങളുടെ കുത്തൊഴുക്കാണ്.പ്രമേയവിശുദ്ധിയുള്ള മുന്‍ചിത്രങ്ങളാണ് റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ് എന്നീ പേരുകള്‍ക്കൊപ്പം സിനിമകള്‍ എത്തുമ്പോള്‍ സധൈര്യം തിയറ്ററുകളിലേക്ക് കുടുംബങ്ങളം നയിക്കുന്നത് എന്നത് ഇവര്‍ തന്നെ വിസ്മരിച്ചുപോയിരിക്കുന്നു. റൊമാന്റിക് ഹീറോ ഇമേജില്‍ കൊതിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട് മോഹന്‍ലാല്‍.

പ്രണയത്തിനും കാമത്തിനും ജീവിതത്തിനും സ്വന്തം മാനിഫെസ്റ്റോയുള്ള  സ്വാഭാവിക പരിസരത്ത് നിന്ന് ആകാശദൂരത്തിലുള്ള ഈ കഥാപാത്രം പ്രേക്ഷകനോട് അടുപ്പം പുലര്‍ത്തുന്നതേയില്ല. റോമയുടെ ആന്‍മേരിയും കന്യാസ്ത്രീ മഠവും, സമീരയെ കിടപ്പറയിലെത്തിക്കാന്‍ കാസനോവ പയറ്റുന്ന നമ്പറുകളും, അരോചകമായി മാറിനില്‍ക്കുന്നുണ്ട്. ഗിരീഷ് പുത്തഞ്ചേരി,ഗൗരി,വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവരുടെ വരികളില്‍ അല്‍ഫോണ്‍സ്,ഗോപീസുന്ദര്,ഗൗരി എന്നിവര്‍ ഈണമിട്ട ഗാനങ്ങള്‍ ഭേദപ്പെട്ടതാണ്.

കാസനോവ ശരാശരി എന്ന അഭിപ്രായം മാത്രം സ്വന്തമാക്കുമ്പോഴും കൊതിപ്പിക്കുന്ന ഷോട്‌സുകളുടെ ശേഖരവും ആവിഷ്‌കാരചടുലതയും റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനില്‍ ഇനിയും പ്രതീക്ഷ അവശേഷിപ്പിക്കുന്നുണ്ട്. .ട്രാഫിക്കിന് നാല് വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച തിരക്കഥ എന്നതിനാല്‍ ബോബി-സഞ്ജയ് തിരക്കഥാകൃത്തുകളിലും പ്രേക്ഷകര്‍ പ്രതീക്ഷ കൈവിടില്ല. ഇതിനെല്ലാമപ്പുറം ആഘോഷവൈകൃതങ്ങളുടെ ഏച്ചുകെട്ടല്‍ തന്നെയാണ്  ഭൂരിപക്ഷതൃപ്തിയുടെ വഴിയില്‍ കാസനോവയ്ക്ക് ഇടമില്ലാതാക്കുന്നത്.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ജനുവരി 31, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read