Indiavision Live | Malayalam News Channel

കൊടും തണുപ്പിലെ പോരാട്ടവും ക്യാമറക്കുമുന്നിലെ നാട്യവും

ലുധിയാനയിലെ ഗുരുനാനാക്ക് സ്റ്റേഡിയത്തിലെ ജംപിംഗ് പിറ്റില്‍ ഉയര്‍ത്തിവെച്ച ക്രോസ്ബാറിന്റെ ഉയരം 2.01 മീറ്റര്‍. ചുവന്ന സിന്തറ്റിക് ട്രാക്കില്‍ വീശിയടിച്ച തണുത്തകാറ്റിനെ അതിജീവിക്കാന്‍ കഴുത്തുമുതല്‍ കാല്‍പാദം വരെ മറച്ച കറുത്ത ട്രാക്ക് സ്യൂട്ടിനുള്ളില്‍ ശ്രീനിത് മോഹനെന്ന നീണ്ടുമെലിഞ്ഞ പത്താം ക്ലാസുകാരന്‍ തയ്യാറെടുത്തു. ക്രോസ്ബാറിന് ഇപ്പുറം, മരം കോച്ചുന്ന തണുപ്പില്‍ ക്യാമറകള്‍ തുറന്നുവെച്ച് കണ്ണടക്കാതെ ക്യാമറാമാന്‍മാര്‍. ഞങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ കണ്ണുകളടച്ച് ഒരുവേള പ്രാര്‍ഥിച്ചു. ഈ ഉയരം മറികടന്നാല്‍ ശ്രീനിതിനും കേരളത്തിനും സ്വര്‍ണമാണ്.

ഒരുനിമിഷം മനസ്സില്‍ എന്തോ തീരുമാനിച്ചുറപ്പിച്ച് നിശ്ചലനായ ശ്രീനിത് അര്‍ധവൃത്താകൃതിയില്‍ ഓടിയെത്തി ക്രോസ്ബാറിന് മുകളിലേക്ക് കുതിച്ചുയര്‍ന്നു. ഹൈജംപിന്റെ രീതികളില്‍ അണുവിട മാറ്റം വരുത്താതെ ‘ഫോസ്ബറി ഫ്‌ളോപ്പി’ല്‍ മലര്‍ന്നു പറന്ന അവന്‍ക്രോസ് ബാറിന് മുകളിലൂടെ വായുവില്‍ ‘റ’ വരച്ച് ബെഡ്ഡിലേക്ക് വീണു. ഇല്ല, ക്രോസ് ബാറിന് അനക്കമില്ല..

പിന്നെ അവിടെ ഉയര്‍ന്നുകേട്ടത് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ‘ഹുറേ’ വിളികളാണ്. ‘അടിച്ചെടാ മോനേ’യെന്ന് ഞങ്ങള്‍ ആര്‍ത്തുവിളിച്ചു. മൂന്ന് സ്വര്‍ണവുമായി മുന്നില്‍ നിന്ന ഹരിയാനക്കൊപ്പം കേരളമെത്തിയ നിമിഷം. ഉച്ചക്ക് ഒരുമണി പിന്നിട്ട സമയത്താണ്, ശരാശരി അഞ്ച് ഡിഗ്രി മാത്രം താപനിലയില്‍ തണുത്ത് വിറച്ച് കേരളം ഒപ്പമെത്തിയത്. പിന്നെ ലോംഗ്ജംപില്‍ ആതിരാ സുരേന്ദ്രന്റെ സ്വര്‍ണത്തോടെ മുന്നിലെത്തിയ കേരളം അവസാനദിനം വരെ ലീഡ് കൈവിട്ടില്ല.

തുടര്‍ച്ചയായ പതിനഞ്ചാം കിരീടം കേരളം നേടിയതിന് കൊടും തണുപ്പില്‍ പോരാടിയ ഈ ചെറിയതാരങ്ങളെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. പക്ഷെ ആ സമയങ്ങളില്‍ നാട്ടില്‍ ചാനലുകള്‍ മത്സരിച്ച് സ്റ്റുഡിയോകളൊരുക്കിയ കലോല്‍സവ വേദിയില്‍ മറ്റൊരുവിഭാഗം കുട്ടികളും മത്സരിക്കുന്നുണ്ടായിരുന്നു. ലോകം അവരെ കണ്ടുകൊണ്ടിരുന്നു.

പരമാവധി പത്തുമിനുട്ട് മാത്രം വെള്ളിവെളിച്ചത്തില്‍ മത്സരിച്ച് നേട്ടം കൊയ്ത അവരില്‍ പലരും പിന്നെ ചാനല്‍ സ്റ്റുഡിയോയില്‍ മുഖം കാട്ടാനും മത്സരിച്ചിട്ടുണ്ടാകണം. എനിക്കുറപ്പുണ്ട്. മകന്‍ അല്ലെങ്കില്‍ മകള്‍ സമ്മാനം നേടിയാല്‍ അവന്റെ മുഖം പത്രത്തില്‍ അല്ലെങ്കില്‍ ചാനലില്‍ വരുത്താന്‍ മക്കളുമായി മത്സരിച്ച് മീഡിയാ റൂമിലെത്തുന്ന മാതാപിതാക്കളെ കലോല്‍സവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത എത്രയോ അവസരങ്ങളില്‍ കണ്ടിരിക്കുന്നു.

അതില്‍ നിന്ന് വ്യത്യസ്തമാണ് ആറുവര്‍ഷമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന കുഞ്ഞുതാരങ്ങളുടെ പോരാട്ടങ്ങളുടെ കഥ. 2003ല്‍ ഇതേ സാംസ്‌കാരിക തലസ്ഥാനത്ത്, തൃശ്ശൂരില്‍ കലോല്‍സവം നടന്നപ്പോള്‍ വന്ന ഒരു റിപ്പോര്‍ട്ട് മനസ്സില്‍ മായാതെയുണ്ട്. പ്രച്ഛന്ന വേഷമത്സരത്തിന് മാത്രം ഒരുലക്ഷത്തോളം രൂപ മുടക്കി സിനിമാ മേക്കപ്പ്മാന്‍മാരെ വരെ എത്തിച്ച് മക്കളെ മത്സരിപ്പിക്കുന്ന വിലപിടിച്ച മത്സരത്തെക്കുറിച്ചായിരുന്നു ആ റിപ്പോര്‍ട്ട്. പിന്നീട് എത്രയോ കലോല്‍സവങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്നു.. പണക്കൊഴുപ്പിന്റെ തിളപ്പില്‍ മുങ്ങിയ സ്‌കൂള്‍ കലോല്‍സവങ്ങളില്‍ സ്റ്റേജിനു പിന്നിലുള്ള എത്ര മത്സരങ്ങള്‍ കണ്ടിരിക്കുന്നു.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നിന്നും സിനിമയുടെ മാസ്മരികലോകത്തേക്ക് വഴിമാറിയൊഴുകിയ എത്ര പേരുണ്ട് നമുക്ക് മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍. മത്സരജേതാവായ ശേഷം കലയും പഠനവും ഒരേ പോലെ കൊണ്ടുപോകുമെന്നു പറഞ്ഞവരെ പില്‍ക്കാലത്ത് അതേ കലോല്‍സവ വേദിയില്‍ ഓര്‍മകള്‍ അയവിറക്കുന്ന ‘പ്രൊഫഷണലായ’ പഴയ കലോല്‍സവപ്രതിഭയായി അവതരിപ്പിച്ചിട്ടുണ്ട്.. കല, ഗ്രേസ് മാര്‍ക്കിനുള്ള ഉപായമാക്കി മാറ്റിയവര്‍.

പക്ഷെ, 2006 മുതല്‍ സ്‌കൂള്‍ കായികമേളകള്‍ വിടാതെ പിന്തുടരുന്ന എനിക്ക്, മാറിയുടുക്കാന്‍ മറ്റൊരു നല്ല വസ്ത്രം പോലുമില്ലാത്ത, കേരളത്തിന്റെ ‘ഭാവി വാഗ്ദാനങ്ങളെ’ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിന് വേണ്ടിയുള്ള ഇവരുടെ പോരാട്ടം നിലനില്‍പ്പിന്റെ കൂടി പോരാട്ടങ്ങളാണ്. പാലക്കാട് പറളി സ്‌കൂളിലെ മനോജ് മാഷ് സമയം കിട്ടുമ്പോഴൊക്കെ തന്റെ കുട്ടികളുടെ കഥ പറയും. രാവിലെ വെറും വയറുമായാണ് പലരും പരിശീലനത്തിനെത്തുന്നത്. സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം. തിരികെച്ചെല്ലുമ്പോള്‍ വീട്ടില്‍ അടുപ്പു പുകഞ്ഞിട്ടുണ്ടെങ്കില്‍ ഭാഗ്യം. ഇല്ലെങ്കിലും പരിഭവമില്ല. പിറ്റേന്ന് പുലര്‍ച്ചെ പരിശീലകന്‍ നിര്‍ദ്ദേശിച്ച സമയത്ത് അവര്‍ ഹാജരായിരിക്കും.

കല്ലും മുള്ളും താണ്ടിയുള്ള പരിശീലനത്തിനൊടുവില്‍ സംസ്ഥാന- ദേശീയ സ്‌കൂള്‍ കായികമേളയില്‍ മെഡല്‍ നേടുമ്പോള്‍ ലഭിക്കുന്ന പണം- ഇപ്പോള്‍ ആ തുക ദേശീയതലത്തില്‍ ഇരുപത്തിയയ്യായിരം, ഇരുപതിനായിരം, പതിനയ്യായിരം എന്നിങ്ങനെയാണ്- ഒരു കുടുംബത്തിന് മുതല്‍ക്കൂട്ടാകുകയാണ്.

ഒരുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലം ചെറിയൊരു ആശ്വാസം തീര്‍ക്കുന്നു. പക്ഷെ ഇതെല്ലാം അറിയേണ്ടവര്‍ അറിഞ്ഞില്ല എന്ന് നടിക്കുകയാണ്. ഒരു ചില്ലിപ്പൈസപോലും നല്‍കാതെ ഭാവിയില്‍ ഇവര്‍ കൊയ്യുന്ന നേട്ടങ്ങള്‍ക്കായി സ്വപ്നം കാണുകയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലടക്കമുള്ള കായിക മേലാളന്‍മാര്‍.

2008ല്‍ കൊല്ലത്ത് നടന്ന സ്‌കൂള്‍ കലോല്‍സവത്തില്‍ മാര്‍ഗം കളി മല്‍സരം അനന്തമായി നീണ്ടു. രാത്രി ഒരുമണി പിന്നിട്ടും നീണ്ട മത്സരത്തിനിടെ കുട്ടികള്‍ ഒന്നൊന്നായി ബോധം കെട്ടുവീണു തുടങ്ങി. മറ്റെല്ലാ ചാനലുകാരും ക്യാമറാകള്‍ അടച്ചുവെച്ച് മടങ്ങിയപ്പോള്‍ അവിടെ നില്‍ക്കാന്‍ തോന്നിയതുകൊണ്ടുമാത്രം അത് എനിക്കും കൈരളി ചാനലിനും എക്‌സ്‌ക്ലൂസീവ് വാര്‍ത്തയായി. പതിനൊന്ന് കുട്ടികളാണ് അന്നവിടെ ബോധം കെട്ടുവീണത്.  ഭക്ഷണം കഴിക്കാതെ കാത്തിരുന്നതാണ് കാരണം.

പക്ഷെ ലുധിയാനയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഓടിയെത്തി ഫിനിഷിംഗ് ലൈനിനിപ്പുറം വീണ് ശ്വാസം കിട്ടാതെ പിടച്ച അനില്‍ഡാ തോമസിന്റെ ഓര്‍മകള്‍ പോലും ഭയപ്പെടുത്തുകയാണ്. നാലടുക്ക് കുപ്പായത്തിലും കൈയുറയിലും വൂളന്‍ സോക്‌സിലും മങ്കി ക്യാപിലും ശരീരമൊളിപ്പിച്ച ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരും കാണികളും ആയിരം സൂചിമുനകള്‍ കുത്തിക്കയറുന്നതുപോലെ തോന്നിപ്പിച്ച കൊടുംതണുപ്പില്‍ വിറക്കുമ്പോഴാണ് ട്രൗസറും ജേഴ്‌സിയും മാത്രമിട്ട് ട്രാക്കില്‍ ഈ കുഞ്ഞുതാരങ്ങള്‍ അവര്‍ക്കായും നമുക്കായും പോരാടിയത്. പിന്നിലായിപ്പോകുമ്പോള്‍ സഹതാരങ്ങളുടെ, പരിശീലകരുടെ, ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ഒരു ‘കമോണ്‍’ വിളിയില്‍ എല്ലാം മറന്ന് അവര്‍ കുതിക്കുന്ന കാഴ്ച.

അവിടെയാണ് സ്റ്റേജില്‍ വെള്ളിവെളിച്ചത്തില്‍ അവര്‍ക്കുവേണ്ടി മാത്രം ആടിത്തകര്‍ക്കുന്നവരെയും ഇവരെയും താരതമ്യം ചെയ്യാന്‍ തോന്നിയത്.  വിജയിച്ചാല്‍, എന്തു തോന്നുന്നു എന്ന ചോദ്യത്തിനുപോലും മറുപടി പറയാനറിയാത്ത നിഷ്‌കളങ്കര്‍. മത്സരിക്കുമ്പോഴും ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും അവരെ നയിക്കുന്നത് തീ പുകയാത്ത അടുപ്പുകളും വീട് ജപ്തിചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരും ഒന്നിനുമാകാതെ പകച്ചുനില്‍ക്കുന്ന പാവം അച്ഛനമ്മമാരും ഒക്കെയായിരിക്കാം.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ഫെബ്രുവരി 07, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read