Indiavision Live | Malayalam News Channel

ആത്മഹത്യാക്കുരുക്കില്‍ നമ്മുടെ പ്രവാസികള്‍

നദീറ അജ്മല്‍

പ്രവാസലോകത്ത് നിന്നു ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്തകള്‍ ആണ് അടുത്തിടെ ആയി പുറത്തു വരുന്നത്,ഗള്‍ഫ് ഇന്ത്യകാര്‍ക്കിടയില്‍ പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു. യു എ ഇ യിലെ ഇന്ത്യന്‍ കോണ്‍സുലാറ്റ്  പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് എഴുപത്തി ഒന്‍പതു ഇന്ത്യകാരാണ്. 2012 പിറന്ന്  ഇരുപതു ദിവസം പിന്നിട്ടപോഴേക്കും ഒരു ഡസനോളം പേര്‍ ആത്മാഹുതി ചെയ്തിരിക്കുന്നു.

2003 മുതലാണ് ഇന്ത്യകാരുടെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചു തുടങ്ങിയത്. 2003 ല്‍  40 പേരാണ് സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചു മരണത്തിലേക്ക് മടങ്ങിയത്. 2004 ല്‍ 70 പേര്‍ ആത്മാഹുതി ചെയതു. 2005 ല്‍ എനപത്തിനാലുപേര്‍ ആത്മഹത്യയില്‍ അഭയം തേടി. 109 പേര്‍  2006 ലും 118 പേര്‍ 2007 ലും മരണത്തിനു കീഴടങ്ങി. സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് നാടുകളെ ഗ്രസിച്ച 2008 ല്‍  ആത്മഹത്യ ചെയ്തത് 179 പേരാണ് .

2009 ല്‍    113 പേരും 2010 ല്‍ 110  പേരും ആത്മഹത്യ ചെയ്ത ഇന്ത്യകാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇവരില്‍ ഭൂരിഭാഗവും കേരളം തമിള്‍ നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഗള്‍ഫ് മലയാളികളുടെ കരകാനാന്‍ സ്വപ്നങ്ങല്‍ക്കുമേല്‍ കരി നിഴല വീഴുന്നത് ഇങ്ങനെയാണ്. സ്വപ്നങ്ങളെയും പ്രിയപെട്ടവരെയും ഉപേക്ഷിച്ചു മരണത്തിലേക്ക് പിന്‍വാങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്താണ്? സാമ്പത്തിക പ്രശ്‌നങ്ങള്‍, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ,കുടുംബ പ്രശ്‌നങ്ങള്‍ ഇവയില്‍ ഏതെങ്കിലും ഒന്നാണ് ഇപോഴും ആത്മഹത്യയുടെ കാരണം. കണക്കുകളും വിശകലനങ്ങളും സൂചിപ്പിക്കുന്നത് ആത്മഹത്യ ചെയ്ത 75 ശതമാനം പേരും കടക്കെണി മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു എന്നാണു.

കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ രിജീഷ് മകള്‍ അവന്തിക എന്നിവരുടെ ആത്മഹത്യാ വാര്‍ത്ത ഞെട്ടലോടെ ആണ് യു എ ഇ മലയാളികള്‍ കേട്ടത് .ബര്‍ദുബായ് ലെ താമസസ്ഥലത് ആതാമാഹത്യക്ക് ശ്രമിച്ച രിജീഷിന്റെ മൂന്നംഗ കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത് ഭാര്യ ശ്രീഷ  മാത്രമാണ്. രിജീഷ് എന്ന മുപ്പത്തി രണ്ടുകാരനെ തൂങ്ങി മരിച്ച നിലയിലും മകള്‍ അവന്തികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ശ്രീഷ കൈത്തണ്ടയില്‍ ഞരമ്പ് അറുത്തു ചോരവാര്‍ന്നു അബോധാവസ്ഥയില്‍ ആയിരുന്നു. ജീവന്‍ അവശേഷിച്ച സ്രീഷയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. അപകട നില തരണം ചെയ്‌തെങ്കിലും ഇപോഴും അബോധാവസ്ഥയില്‍ തുടരുകയാണ് അവര്‍.

ഈ ദാരുണ സംഭവത്തെ ചുറ്റി പറ്റി നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട് .ഇതുവരെ സ്രീഷയുടെ മൊഴി രേഖപെടുത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ദുബായിലെ രണ്ടു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയതു വരികയായിരുന്നു രിജീഷും സ്രീഷയും. അവന്തിക കെ ജി വിദ്യര്ത്ഹിനിയും. ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി സുഹൃത്തുകല്‍ക്കോ അടുത്ത ബന്ധുകല്‍ക്കോ അറിവില്ല. കേസിലെ ദുരൂഹത തുടരുന്നു. തൊഴില്‍പരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് രാസല്‍ ഖൈമയിലെ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെരുമ്പാവൂര്‍ സ്വദേശികളായ അനില്‍ കുമാര്‍ നായര്‍ ഭാര്യ ശ്രീജ മകള്‍ അനുശ്രീ എന്നിവരെയാണ് ജുലാനിലെ വില്ലയില്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. മരിക്കുമ്പോള്‍ ശ്രീജ ഗര്‍ഭിണി ആയിരുന്നു.കട ബാധ്യതയും അതുമായി ബന്ധപെട്ടു അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളുമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജു ഖലീഫ ആത്മഹത്യയുടെ പേരിലും വാര്‍ത്തയായിടുണ്ട്. 2010 ല്‍ തമിള്‍ നാട് സ്വദേശി അതിരമന്‍ കണ്ണന്‍ ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുത്തത് ബുര്‍ജു ഖലീഫ ആയിരുന്നു. ബുര്‍ജു ഖലീഫയുടെ 187 ആം നിലയില്‍ നിന്നു ചാടിയ അതിരമന്‍ താഴോട്ടു പതിക്കുന്നതിനിടയില്‍ 117 നിലയില്‍ കുരുങ്ങി കിടന്നു. ഇങ്ങനെ യു എ യി ലെ അടക്കം ഗള്‍ഫ് നാടുകളിലെ മാധ്യമങ്ങളില്‍ ഇന്ത്യകാരുടെ ആത്മഹത്യാ വാര്‍ത്തകള്‍ ഇടം പിടിക്കുന്നു.

അമിത    വ്യയ ശീലം. ആഡംബര ജീവിതത്തോടുള്ള ആസക്ത്തി, കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മാനസിക പിരിമുറുക്കം ലക്ഹൂകരിക്കാന്‍ ഒരു നല്ല സുഹൃത്തിന്റെ അഭാവം ഇവയൊക്കെയാണ് ഒരു പ്രവാസിയുടെ ഗള്‍ഫ് മുഖം. വിസക്കും യാത്രാവശ്യത്തിനുമുള്ള പണം ചിലവിട്ടു ഗള്‍ഫ് നാടുകളില്‍ എത്തുന്ന ഒരു ശരാശരി ഇന്ത്യകാരന്‍ അപോള്‍ മുതല്‍ തന്നെ കട ബാധ്യത ഉള്ളവനാകുന്നു. ഗള്‍ഫ് ജീവിത സാഹചര്യങ്ങളുമായി ഇടപഴകി വരുമ്പോഴേക്കും അറിഞ്ഞോ അറിയാതെയോ പര്‍ച്ചേസ് സംസ്‌കാരത്തിഒന്റെ പിടിയില്‍ ആകുന്നു. കമ്പനികള്‍ നല്‍കുന്ന ഒഫ്‌ഫെരുകള്‍ ശരാശരി പ്രവാസിക്ക് കെണി ആകുന്നു. അന്യന്റെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് പലപ്പോഴും ഈ പ്രവണതക്ക് പിന്നില്‍. വീടായാലും കാറായാലും ആഘോഷങ്ങലായാലും ആവശ്യത്തിനും അപ്പുരത്തെക്കുള്ള മോഹവും അത് സ്വന്തമാക്കാനുള്ള ശ്രമവും കട ബാധ്യത എന്ന മഹാ ദുരന്തത്തിലേക്ക് പ്രവാസിയെ കൊണ്ടു ചെന്നെത്തിക്കുന്നു.

കടം  വാങ്ങി ആഗ്രഹങ്ങള്‍ സാധിപ്പിക്കുക എന്നതാണ് രീതി. കടം വരവിനേക്കാള്‍ രണ്ടിരട്ടി ആവുമ്പോള്‍ പ്രവാസിക്ക് മുന്നില്‍ ബാങ്ക് ലോണ്‍ എന്ന വാതില്‍ തുറക്കുന്നു. ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടി വരെ വായ്പ നല്‍കാന്‍ തയ്യാറുള്ള ബാങ്കുകള്‍ ഉണ്ട്. ഇതു വാസ്തവത്തില്‍ വലിയൊരു കെണി ആവുകയാണ്  പ്രവാസിക്ക്. എണൂര്‍ ദിര്‍ഹം മുതല്‍ അങ്ങോട്ട് ശമ്പളം വാങ്ങുന്നവര്‍ പ്രവാസികളുടെ കൂട്ടത്തില്‍ ഉണ്ട്. നാട്ടിലെ ആവശ്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കുമായി ശമ്പളത്തിന് പുറമേ വലിയ തുക പ്രവാസിക്ക് ചിലവാകുന്നുണ്ട്.

ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ശമ്പളത്തിന്റെ പത്തിരട്ടി വരെ  വായ്പ  നല്‍കാന്‍ ബാങ്കുകള്‍ മുന്നോട്ടു വരുന്നു. പലരും ഇത്തരത്തില്‍ വന്‍ തുക വായ്പ എടുത്താണ്  പണം നാട്ടിലേക്ക് അയക്കുന്നത്. മാസ വരുമാനം കൊണ്ടു വായ്പാ തവണ അടച്ചു തീര്‍ക്കാന്‍ ആവാത്ത സ്ഥിതി സംജാതമാകും. ഭാവിയെ കുറിച്ച് ചിന്ത ഇല്ലാത്ത പ്രത്യേക മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പ്രവാസ ജീവിതം നയിക്കുന്നവരാണ് തിരികെ കയറാന്‍ ആവാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് എടുത്തെറിയപെടുന്നത്.

തവണകള്‍ മുടങ്ങുന്നതോടെ വായ്പ നല്‍കിയ ബാങ്ക് ഇടപാടുകാരനെ തിരക്കി ഇറങ്ങും. കേസും പ്രശ്‌നങ്ങളുമായി ജോലി നഷ്ടപെടാതിരിക്കാന്‍ നെട്ടോട്ടമോടുന്ന പ്രവാസി അങ്ങനെ താല്‍കാലിക ആശ്വാസം തേടി ക്രെഡിറ്റ് കാര്‍ഡ്കളെ ആശ്രയിക്കും.രണ്ടര ശതമാനം മാത്രം പലിശ എന്ന വാഗ്ദാനവുമായി എത്തുന്ന ക്രെഡിറ്റ് കാര്‍ഡ് കള്‍ സേവന നികുതിയും മറ്റു കണക്കുകളും പറഞ്ഞു 30 ശതമാനം   മുതല്‍ 40 ശതമാനം വരെ പലിശ ഈടാക്കും. ഒന്നുമുതല്‍ പതിനാലു ക്രെഡിറ്റ് കാര്‍ഡുകള്‍ വരെ കൈവശം വെക്കുന്ന പ്രവാസികളുണ്ട്,ഒരു കാര്‍ഡിന്റെ വായ്പ അടക്കാന്‍ മറ്റൊന്നിന്റെ സഹായം തേടിയവര്‍.. . .

മിക്കപോഴും  ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ കണ്ടെത്തുന്ന ജോലി ബാങ്കുകാര്‍ സ്വകായ ഏജന്‍സി യെ ആണ് ഏല്പിക്കുക. ഇവര്‍ ക്ക് നല്‍കുന്ന ബിസിനസ് ടാര്‍ഗറ്റ് ല്‍ എത്താന്‍ ഇവര്‍ അര്‍ഹാര്‍ അല്ലാത്തവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് നല്‍കും. ക്രെഡിറ്റ് കാര്‍ഡ് ന്‌ടെ അടവുകള്‍ തെട്ടുന്നതോടെ തുടര്‍ച്ചയായി ബാങ്കുകള്‍ നോട്ടീസ് അയക്കും. മറുപടി ലഭിക്കാതാകുംപോള്‍ പോലീസെ കേസാകും. ക്രെഡിറ്റ് കാര്‍ഡുകള്‍ ജീവിതം ദുസ്സഹമാക്കുംപോള്‍ പിന്നീട പ്രവാസി ആശ്രയിക്കുക സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആണ്. സ്വകാര്യ പണമിടപാട് സ്ഥാപനം വാസ്തവത്തില്‍ നിയമ വിരുദ്ധമാണ്.

എന്നാല്‍ യു എ യില്‍ പ്രവാസികള്‍ക്കിടയില്‍ പലിശക്ക് പണം നല്‍കുന്ന രീതി നിര്‍ബാധം തുടരുന്നു. ആയിരം ദിര്‍ഹത്തിനു 100 ദിര്‍ഹം വരെ പലിശ ഈടാക്കുന്നവരാന് ഇവര്‍. പാസ്‌പോര്‍ട്ട് പനയപെടുത്തിയാണ് മിക്കവാറും ഇവരില്‍ നിന്നു പണം പലിശക്കെടുക്കുക. വളരെ അടുത്ത ബന്ധുവിന്റെ കല്യാണത്തിനോ മരണാന്തര ചടങ്ങുകള്‍ക്കോ പങ്കെടുക്കാന്‍  പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന നിരവധിപേരുണ്ട്.

പറഞ്ഞ അവധിക്കു പണം നല്‍കി പാസ്‌പോര്‍ട്ട് തിരികെ കൈപാറ്റാന്‍ ഇടപാടുകാരന്‍ ശ്രമിക്കാതാകുംപോള്‍ പലിശക്ക് പണം നല്‍കിയവര്‍ ഇവരെ തേടി ജോലി സ്ഥലത്ത് എത്തും. ജോലിസ്ഥലത് കാര്യങ്ങള്‍ അറിയുന്നതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‌നമാകും. ഒടുവില്‍ പോലിസ് കേസാകും കോടതി കയറേണ്ടി വരും.പണം തിരിച്ചടക്കാന്‍ ആയില്ലെങ്കില്‍ സാമ്പത്തിക കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷയും ലഭിക്കും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാല്‍ നേരെ നാട്ടിലേക്ക് കയറ്റി വിടും. പിന്നീട് വിദേശത്തേക്ക് തിരികെ വരാന്‍ ആവില്ല.

അപമാന ഭീതിയും നാട്ടില്‍ ചെന്നാല്‍ എന്ത് തൊഴില്‍ ചെയ്ത് ജീവിക്കുമെന്ന ചിന്തയും മാനസിക പ്രശ്‌നങ്ങളിലേക്ക് പ്രവാസിയെ തള്ളി വിടുന്നു. മാനസിക പ്രശ്‌നങ്ങള്‍ ചിലപോഴൊക്കെ മാനസിക വിഭ്രാന്തിയിലെക്കും അവനെ കൊണ്ടു ചെന്നെത്തിക്കുന്നു. ദുബായ് ലുള്ള  കമ്പനി വിസ ക്യാന്‍സല്‍ ചെയ്തതിനെ  തുടര്‍ന്നു നാട്ടിലേക്ക് പോയ പ്രവാസി ഗോവ സ്വദേശി മാനുവല്‍ പെരേര ആത്മഹത്യ ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. മുംബൈ ല്‍ വിമാനം ഇറങ്ങിയ മാനുവല്‍ ഒരു വാട്ടര്‍ പൈപ്പ് ല്‍ നൈലൂന്‍ കയറുപയോഗിച്ചു തൂങ്ങി മരിക്കുകയായിരുന്നു. ദുബായ് ല്‍ ഉള്ളപോള്‍ മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്ന മാനുവല്‍ രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചതായി പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി.

ഗള്‍ഫില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ഭാരിച്ച ചെലവ് തന്നെയാണ് പ്രവാസിക്ക്. ഇന്ത്യന്‍ രൂപ അയ്യായിരത്തിന് മുകളില്‍ മുടക്കിയാല്‍ ആണ് ഒരു ബെഡ് സ്‌പേസ് എങ്കിലും ലഭിക്കുക.ഒരു ദിവസത്തെ ചെലവ് 600 രൂപയ്ക്കു മുകളില്‍ വരും. വൈദ്യുതിവെള്ള ചാര്‍ജ് ,ഭക്ഷണം,യാത്രാ ചെലവുകള്‍,മൊബൈല്‍ ഫോണ്‍ ചാര്‍ജ് എന്നിവയടക്കം ചെറുതല്ലാത്ത ഒരു തുക മാസം കണ്ടെത്തണം.പത്ര വിതരണം,കമ്പ്യൂട്ടര്‍ സര്‍വീസ് കാറ് കഴുകല്‍ എന്നിവ അധിക ജോലിയായി ചെയ്യുന്നവരാണ് മിക്കവരും. കമ്പനി തരുന്ന മാസ ശമ്പളം കൊണ്ടു കുടുമ്പം പുലര്‍ത്താന്‍ ആവില്ലെന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ട്. ഇന്ത്യയില്‍ രൂപയുടെ മൂല്യം എടിയുംപോള്‍ പ്രവാസിക്ക് സന്തോഷമാണ്. ദിര്‍ഹം രൂപയിലേക്ക് മാറുമ്പോള്‍ ലഭിക്കുന്ന അധിക തുക എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാന്‍ പ്രവാസി ശ്രമിക്കുന്നു. ഇതിനായി കടം വാങ്ങുന്നവരും കുറവല്ല.

ആത്മഹത്യയുടെ കാരണങ്ങള്‍ ഇഴ കീറി പരിശോധിക്കുമ്പോള്‍ പ്രവാസിക്ക് മേല്‍ കുടുംബങ്ങള്‍ ചുമത്തുന്ന  സമ്മര്‍ദം വളരെ വലുതാണെന്ന് കാണാം. പ്രവാസികലാവട്ടെ ദുരഭിമാനം കൊണ്ടോ വീട്ടുകാര്‍ സന്തോഷമായിരിക്കട്ടെ എന്ന വിശാല കാഴ്ചപാട് കൊണ്ടോ വിദേശത്തെ ജീവിത സാഹചര്യങ്ങളെ കുറിച്ചോ ജോലി സാഹചര്യങ്ങളെ കുറിച്ചോ കുടുംബത്തോട് ഒന്നും തുറന്നു പറയാറുമില്ല. പ്രവാസി അയക്കുന്ന പണത്തിന്റെ അളവ് നോക്കി ഗള്‍ഫിലെ ജീവിത സാഹചര്യം വിലയിരുത്തുന്നവരാന് കുടുംബാംഗങ്ങള്‍ .എന്നാല്‍ വാസ്തവം അതല്ല.ഒരു നേരം മാത്രം ഭക്ഷണം കഴിച്ചും അധിക സമയം ജോലി ചെയ്തും മിച്ചം പിടിക്കുന്ന തുകയോടൊപ്പം ഇരട്ടി തുക കടം വാങ്ങിയാകും മിക്കവരും വീട്ടിലേക്കു പണം അയക്കുക.

മാസം മാസം ഇങ്ങനെ പണം അയച്ചു കിട്ടി ശീലമായ കുടുമ്പത്തിനു ഏതെങ്കിലും ഒരു മാസം അത് മുടങ്ങുന്നത് താങ്ങാന്‍ ആവില്ല. ഗള്‍ഫിലെ ജീവിതാവസ്ഥ കുടുംബത്തോട് തുറന്നു പറഞ്ഞാല്‍ മാത്രമേ വരവറിഞ്ഞു ചെലവ് നടത്താന്‍ അവര്‍ ശ്രമിക്കു. ഇല്ലെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ നീണ്ട പട്ടികയായി പ്രവാസികളുടെ മുന്നില്‍ എത്തികൊണ്ടേ ഇരിക്കും. പ്രവാസികല്‍ക്കിടായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ വ്യഗ്രത കാട്ടുന്നവരാണ് ഇവയില്‍ പലതും. അങ്ങത്തമെടുക്കുന്നവര്‍ക്ക് ഒരു സഹായവും നല്‍കാത്ത ഇത്തരം സംഘടനകള്‍ പ്രവാസിയെ പിഴിഞ്ഞൂട്ടുന്നതിലും മുന്‍പന്തിയിലാണ് .

അന്തമായ അഭിമാന ബോധമാണ് മലയാളികളെ ഇപോഴും നയിക്കുന്നത്. വിഷമതകള്‍ അടുത്ത സുഹൃത്തിനോട് പോലും തുറന്നു പറയാന്‍ ശ്രമിക്കാത്തവരാന് ആത്മഹത്യ ചെയ്ത ഭൂരിപക്ഷവും. സാമ്പത്തിക ബാധ്യത ഉള്ളവരെ ബാധ്യത തീരത്തു രക്ഷിച്ചെടുക്കാന്‍ ആര്‍കും ആവില്ല. പക്ഷെ അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി മാനസിക പിരിമുറുക്കം കുറച്ചു കൊണ്ടു വരാനും അതുവഴി ആത്മഹത്യാ ചിന്തയില്‍ നിന്നു പിന്തിരിപ്പിക്കാനും സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.ഭീഷണിയുമായി എത്തുന്ന പനമിടപാടുകാരനെ അവധി പറഞ്ഞു പിടിച്ചു നിര്‍ത്താനും പ്രവാസിയില്‍ ആത്മ വിശ്വാസം വളര്‍ത്താനും ഇവര്‍ സഹായിക്കുന്നു.

2008 ലാണ് സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് നാടുകളെയും ബാധിച്ചത് നിരവധി പ്രവാസികള്‍ക്ക് അന്ന് തൊഴില്‍ നഷ്ട്‌പെട്ടു .പലരും വെറും കയ്യോടെ നിരാശരായി നാട്ടിലേക്ക് മടങ്ങി. ചിലരാകട്ടെ വന്‍തുകക്ക് എടുത്ത ക്രെഡിറ്റ് കാര്‍ഡ്കളുമായാണ് ഇവിടം വിട്ടത്. ക്രെഡിറ്റ് കാര്‍ഡ് വായ്പ തിരിച്ചടക്കാതെ ഇവര്‍ക്ക് ഇനി വിദേശത്തേക്ക് വരാന്‍ ആവില്ല. നാട്ടില്‍ മറ്റു ജോലികള്‍ ലഭിക്കാതെയും വിദേശത്തു ജോലി ചെയ്യാന്‍ ആവാതെയും ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. എത്തരകാര്‍ക്ക് നാട്ടില്‍ നിന്നു  കൊണ്ടു തന്നെ നിയമ നടപടികള്‍ പുര്‍ത്തിയാക്കാന്‍ ആകും.

സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാ സൌകര്യങ്ങളും ഉള്ള ഒരിടത്ത് എത്തിയിട്ട് ഒന്നുമാകാന്‍ കഴിഞ്ഞില്ലെന്ന നിരാശയോടെ മരണത്തിലേക്ക് മടങ്ങും മുന്‍പ് ഒന്നോര്‍ക്കുക. നിങ്ങള്‍ ജീവിതത്തില്‍ നിന്നു അപ്രത്യക്ഷന്‍ ആയതു കൊണ്ടു പ്രശ്‌നങ്ങള്‍ തീരുന്നില്ല. നിങ്ങളെ കാത്തിരിക്കുന്ന സ്വന്തക്കാരും ബന്ധുക്കളും അടക്കം എല്ലാവരും കൂടുതല്‍ പ്രശനങ്ങളിലേക്ക് ചെന്നത്താനെ നിങ്ങള്‍കൈകൊണ്ട തെറ്റായ തീരുമാനം ഉപകരിക്കു.

മരുഭൂമിയില്‍ കഷ്ടപ്പെട്ട് പ്രവാസി അയക്കുന്ന പണത്തില്‍ നിന്നു ഒരു ചെറിയ തുക നിങ്ങള്‍ നാട്ടില്‍ മിച്ചം പിടിക്കുക. ജീവിതത്തിന്റെ വസന്തകാലം മരുഭൂമിയില്‍ ഹോമിച് തിരികെ നാട്ടില്‍ എത്തുന്ന പ്രവാസിക്ക് ആ തുക താങ്ങാകും. ഇല്ലെങ്കില്‍ വര്‍ഷാവര്‍ഷം അധികൃതര്‍ പുറത്തു വിടുന്ന ആത്മഹത്യാ കണക്കുകളില്‍ അക്കങ്ങള്‍ കൂടി കൊണ്ടേ ഇരിക്കും. അതില്‍ നിങ്ങളുടെ പ്രിയപെട്ടവര്‍ ഇടം പിടിക്കാതിരിക്കട്ടെ.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ഫെബ്രുവരി 08, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read