ഓര്‍മയില്‍ വെള്ളരിപ്പാടം
വി.ടി ബല്‍റാം
വീടിന്റെ ഉത്തരത്തില്‍ തൂങ്ങിക്കിടക്കുന്ന എണ്ണമില്ലാത്ത വെള്ളരികള്‍… വിഷുവെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ എത്തുന്നത് ഈ കാഴ്ചയാണ്. കൊയ്ത്തുകഴിഞ്ഞ പാടത്തു വിളയിച്ചെടുത്ത കണിവെളളരികള്‍… പൂത്തിനില്‍ക്കുന്ന കണിക്കൊന്നയും കായ്ച്ചുനില്‍ക്കുന്ന പ്ലാവും മാവും..അന്നെല്ലാം വിഷുവിനെ വരവേല്‍ക്കാന്‍ പ്രകൃതി തന്നെ അണിഞ്ഞൊരുങ്ങാറുണ്ടായിരുന്നു. പ്രകൃതി തളിര്‍ത്തും പൂത്തും വിളഞ്ഞും നില്‍ക്കുന്നതു കാണുമ്പോള്‍ മനസ്സു നിറഞ്ഞ കാലം.
എന്നാല്‍ കാര്‍ഷിക ആഘോഷമെന്ന നിലയില്‍ ആ സംസ്‌കാരം നമ്മുടെ മണ്ണില്‍ നിന്നും മനസ്സില്‍ നിന്നും മറയുമ്പോള്‍ ആഘോഷം യാന്ത്രികമാകുന്നു. അതോടെ ആഘോഷത്തിന്റെ സാംഗത്യത്തെക്കുറിച്ച് ചോദ്യമുയരുന്നു. വിപണിയില്‍ നിന്ന് വാങ്ങിയ കൊന്നപ്പൂക്കളാല്‍ നമ്മള്‍ കണിയൊരുക്കുന്നു…സാമ്പത്തിക ശേഷിയനുസരിച്ച് പടക്കം വാങ്ങിപ്പൊട്ടിക്കുന്നു…നമ്മുടേതല്ലാത്ത വിഭവങ്ങളാല്‍ വിഷുസദ്യയൊരുക്കുന്നു. എല്ലാ മലയാളികളെയും പോലെ ഇന്ന് ഞാനും കുട്ടിക്കാലത്തെ ഗൃഹാതുരമായ ഓര്‍മകളിലാണ് വിഷു ആഘോഷിക്കുന്നത്.
പിന്നെ കൈനിറയുന്ന കാലം കൂടിയാണ് വിഷുക്കാലം. വീട്ടിലെ ചെറിയ കുട്ടിയായതിനാല്‍ നിറയെ കൈനീട്ടം കിട്ടും. അടുത്ത കാലത്തുമാത്രമാണ് അങ്ങോട്ട് കൈനീട്ടം കൊടുക്കേണ്ടിവരാറുള്ളത്.
കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കൊഴിഞ്ഞ്, വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം വിഷുദിനത്തില്‍ ക്ഷീണിച്ച് തളര്‍ന്നുറങ്ങി. ഈ വര്‍ഷത്തെ വിഷുവിന്റെ പ്രത്യേകത, എം.എല്‍.എ ആയശേഷമുള്ള ആദ്യവിഷുവാണ് ഇതെന്നാണ്. അതുകൊണ്ടു തന്നെ എന്നെ നിയമസഭയിലെത്തിച്ച എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പമാകും ഇത്തവണത്തെ വിഷു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































