കനത്ത ചൂടിലമര്‍ന്ന ഗള്‍ഫില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകലിലെ റംസാന്‍
ഗള്‍ഫ് നാടുകളിലെ പ്രവാസികളടക്കമുളള മുസ്ലീം വിശ്വാസികള്‍ റംസാന്‍ വ്രതാനുഷ്ടാനത്തെ വരവേറ്റു. റംസാന്‍ ഒന്ന് ജുമുഅ പ്രാര്‍ത്ഥനകളുടെ ദിനമായ വെളളിയാഴ്ച തന്നെ എത്തിയത് വിശ്വാസി സമൂഹത്തിന് ഇരട്ടി മധുരമായി. കനത്ത ചൂടിലമര്‍ന്ന ഗള്‍ഫ് നഗരങ്ങള്‍ക്ക് നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലിലായിരിക്കും ഇത്തവണത്തെ വ്രതാനുഷ്ഠാനം.
സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതോടെയായിരുന്നു ഗള്‍ഫ് രാജ്യങ്ങളില്‍ വെളളിയാഴ്ച റംസാന്‍ വ്രതാരംഭത്തിന് തുടക്കമായത്. റംസാന്റെ പുണ്യം ചോര്‍ന്നുപോകാതെ നേടിയെടുക്കാന്‍ പളളികളും വീടുകളുമെല്ലാം ഭക്തിസാന്ദ്രമാകും. ദൈവിക ഗ്രന്ഥമായ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസത്തില്‍ വ്രതശുദ്ധി കൈവിടാതെ പ്രാര്‍ത്ഥനകളിലൂടെ മനസ്സിനെയും ശരീരത്തെയും പാപമുക്തമാക്കാനുളള തയ്യാറെടുപ്പിലാണ് പ്രവാസികളടക്കമുളള വിശ്വാസികള്‍.
മിക്ക ഗള്‍ഫ് രാജ്യങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. പുറം ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചുടുകാലം പരിഗണിച്ചും വ്രതാനുഷ്ഠാനത്തിന്റെ ആരംഭവും കണക്കിലെടുത്ത് നേരത്തെ തന്നെ ജോലി സമയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. റംസാന്റെ സൗഹൃദ സന്ദേശം കൂടിയായ ഇഫ്താര്‍ സംഗമങ്ങള്‍ ഗള്‍ഫിലെങ്ങും തുടക്കത്തില്‍ തന്നെ സജീവമായിട്ടുണ്ട്. ഇഫ്താര്‍ ടെന്റുകളും മിക്കയിടത്തും ഒരുങ്ങിയിട്ടുണ്ട്. റംസാന്‍ മാസമെത്തിയതോടെ വിപണിയില്‍ വിലവര്‍ദ്ധന തടയാന്‍ യുഎഇ പോലുളള രാഷ്ട്രങ്ങള്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































