കപ്പല്‍ സര്‍വ്വീസ്: പ്രതീക്ഷയോടെ ഗള്‍ഫ് പ്രവാസികള്‍
തിരുവനന്തപുരം: വിമാനയാത്രാ ദുരിതങ്ങള്‍ തുടര്‍ക്കഥയായ ഗള്‍ഫ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു ഗള്‍ഫിലേക്കും തിരിച്ചുമുളള കപ്പല്‍ സര്‍വ്വീസെന്ന പ്രഖ്യാപനം. കേരള സര്‍ക്കാറും നോര്‍ക്കയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട കപ്പല്‍ സര്‍വ്വീസ് ഒമ്പത് വര്‍ഷമായിട്ടും യാഥാര്‍ത്ഥ്യമായിട്ടില്ല. എമേര്‍ജിംഗ് കേരളയുടെ ഭാഗമായി ഗള്‍ഫിലേക്കുളള കപ്പല്‍ സര്‍വ്വീസ് പദ്ധതി വീണ്ടും ചര്‍ച്ചയാവുകയാണ്.
2003 ല്‍ പ്രവാസി വകുപ്പ് മന്ത്രിയായിരുന്ന എം എം ഹസ്സനാണ് ഗള്‍ഫിലേക്കുളള കപ്പല്‍ സര്‍വ്വീസിനെക്കുറിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത്. പിന്നീട് ഗള്‍ഫ് പര്യടനത്തിനെത്തിയ നിരവധി ജനപ്രതിനിധികള്‍ ഇതേ വാഗ്ദാനം പ്രവാസികള്‍ക്ക് മുന്നില്‍ വെച്ചു. നോര്‍ക്കയുടെ നേതൃത്വത്തില്‍ കപ്പല്‍ സര്‍വ്വീസിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. കപ്പല്‍ സര്‍വ്വീസ് തുടങ്ങുന്നതിന് ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഷിപ്പിംഗ് ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ ടെണ്ടറും ക്ഷണിച്ചു.
1250 പേര്‍ക്ക് യാത്രചെയ്യാവുന്ന കപ്പല്‍ സര്‍വ്വീസ് തുടങ്ങാനായിരുന്നു കോര്‍പ്പറേഷന്റെ പദ്ധതി. ഒരു വര്‍ഷത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കപ്പല്‍ സര്‍വ്വീസ് നടത്താനായിരുന്നു തീരുമാനം. ഗള്‍ഫില്‍ നിന്നും വിമാനത്തില്‍ നാട്ടിലെത്തുന്നതിന് ചെലവാകുന്നതിന്റെ പകുതി നിരക്ക് പോലുമാകില്ല കപ്പല്‍യാത്രക്കെന്നും പ്രഖ്യാപനമുണ്ടായി. എന്നാല്‍ കപ്പല്‍ സര്‍വ്വീസ് സര്‍ക്കാറിന് വന്‍ നഷ്ടവും ബാധ്യതയുമാവുമെന്ന് നോര്‍ക്ക തന്നെ വിലയിരുത്തിയതോടെ പദ്ധതി തുടങ്ങിയിടത്തുതന്നെ നങ്കൂരമിട്ടു. എന്നാല്‍ എയര്‍ കേരളയുടെ ഭാഗമായി ഗള്‍ഫ് കപ്പല്‍ സര്‍വ്വീസ് പദ്ധതി ആസൂത്രണം ചെയ്യുമെന്ന മന്ത്രി കെ സി ജോസഫിന്റെ പ്രഖ്യാപനത്തോടെയാണ് ഇത് വീണ്ടും ചര്‍ച്ചയായത്.
എമര്‍ജിംഗ് കേരളയിലുള്‍പ്പെടുത്തി കപ്പല്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് പ്രവാസികള്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































