വികസനത്തില്‍ വിട്ടുവീഴ്ചയില്ല
അച്യുതാനന്ദനെ ആക്ഷേപിച്ച് പ്രസംഗിക്കുമ്പോള്‍ കെ ബി ഗണേഷ്‌കുമാറും പി സി ജോര്‍ജും ഒരു കൈയായിരുന്നു. ജോര്‍ജ്, എ കെ ബാലന്റെ ജാതി സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് ടി എന്‍ പ്രതാപനോ വി ഡി സതീശനോ തോന്നിയില്ല.
നെല്ലിയാമ്പതിയുടെ കാര്യം വന്നപ്പോള്‍ ഗണേഷും ജോര്‍ജും തമ്മില്‍ തെറ്റി. സിനിമാക്കാരന്‍ എന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ട എന്ന് ജോര്‍ജ് ആക്രോശിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നിഷ്പക്ഷത പാലിച്ചു. ഷിബു ബേബിജോണ്‍ മാത്രമേ ഗണേശനൊപ്പം നിന്നുള്ളൂ. പി പി തങ്കച്ചനും എം എം ഹസനുമൊക്കെ ജോര്‍ജിന് തന്ത്രപരമായ പിന്തുണ നല്‍കി. നെല്ലിയാമ്പതി പ്രശ്‌നത്തില്‍ യു ഡി എഫ് ഉപസമിതിയുടെ തീരുമാനം അന്തിമമായിരിക്കും എന്ന് അറിയിച്ചു.
നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ സംബന്ധിച്ച് പി സി ജോര്‍ജ് ഉന്നയിച്ച വാദമുഖങ്ങള്‍ ഖണ്ഡിച്ചുകൊണ്ട് ഓഗസ്റ്റ് ഒന്നിന് മാതൃഭൂമിയുടെ എഡിറ്റ്‌പേജില്‍ ടി എന്‍ പ്രതാപന്‍ എഴുതിയ കുറിപ്പാണ് പി സി ജോര്‍ജിന്റെ സമനില തെറ്റിച്ചത്. ധീവരസമുദായക്കാരന് കാടിനെക്കുറിച്ചും കൃഷിയെക്കുറിച്ചും എന്തറിയാം, അവന്‍ പോയി തിരയെണ്ണട്ടെ എന്ന് അട്ടഹസിച്ചു.
പി സി ജോര്‍ജ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടി തികഞ്ഞ അജ്ഞത അഭിനയിച്ചു. പ്രതാപന്‍ ധീവരരുടെ മാത്രം നേതാവല്ല എന്ന് കൂട്ടിച്ചേര്‍ത്തു.
പ്രതാപനുവേണ്ടി ശബ്ദമുയര്‍ത്താന്‍ വി ഡി സതീശനും ഹൈബി ഈഡനും വി ടി ബല്‍റാമും ഉണ്ടായി. ജോര്‍ജിനെ നിയന്ത്രിക്കണം അല്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കി. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ചെന്നിത്തലയും തങ്കച്ചനും ജോര്‍ജിനെ ഗുണദോഷിച്ചു.
പ്രതാപനോട് ഖേദം പ്രകടിപ്പിക്കാന്‍ പി സി ജോര്‍ജ് തയ്യാറായേക്കും. എന്നാല്‍ വികസനകാര്യത്തില്‍ വിട്ടുവീഴ്ചയില്ല. നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ കൈവശക്കാര്‍ക്ക് കരമൊഴിവായി പതിച്ചുകൊടുക്കണമെന്നാണ് യു ഡി എഫിന്റെ നയം. അക്കാര്യത്തില്‍ തങ്കച്ചനും ഉമ്മന്‍ചാണ്ടിയും കെ എം മാണിയും പി സി ജോര്‍ജും ഏകാഭിപ്രായക്കാരാണ്. മനോരമയും ദീപികയും അതിന് പിന്തുണ നല്‍കുന്നു.
സംസ്ഥാനത്തെ ഓരോ കുന്നും ഇടിച്ചുനിരത്താന്‍, ഓരോ വയലും നികത്താന്‍, അവസാനത്തെ മരം വരെ വെട്ടി അറുപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഐക്യജനാധിപത്യ മുന്നണി. വി എം സുധീരനും വി ഡി സതീശനും ടി എന്‍ പ്രതാപനും ഊരിയ വാള്‍ ഉറയില്‍ ഇട്ടേ മതിയാകൂ.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































